‘എന്നെ കുടുക്കാൻ ശ്രമമുണ്ടെന്ന് അവന്തിക പറഞ്ഞു; റിപ്പോർട്ടറുമായുള്ള സംഭാഷണത്തിന്റെ റെക്കോർഡിങ് അയച്ചു തന്നു’


 പത്തനംതിട്ട ∙ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒരെണ്ണത്തിനു മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ട്രാൻസ് വനിത അവന്തികയുടെ ആരോപണങ്ങൾക്കാണ് രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ മറുപടി നൽകിയത്. ഓഗസ്റ്റ് ഒന്നിന് അവന്തികയുമായി ന‌ടത്തിയ സംഭാഷണവും രാഹുൽ പുറത്തുവിട്ടു. രാഹുൽ സുഹൃത്താണെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും അവന്തിക പറയുന്നതാണ് സംഭാഷണത്തിലുള്ളത്.

അവന്തിക തന്നോടു സൗഹാർദപരമായി സംസാരിക്കുകയും തന്നെ ചിലർ കുടുക്കാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. അതിനു ശേഷം എന്തിനാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. ഒരു മാധ്യമപ്രവർത്തകൻ, രാഹുലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായോ എന്ന് അവന്തികയോടു ചോദിച്ചുവെന്നാണ് അവർ തന്നോടു പറഞ്ഞതെന്നും രാഹുൽ പറഞ്ഞു. മാധ്യമപ്രവർത്തകനും അവന്തികയുമായി നടന്നെന്നു പറയുന്ന ഫോൺ സംഭാഷണവും രാഹുൽ പുറത്തുവിട്ടു. രാജി വയ്ക്കാൻ പാർട്ടിക്കുള്ളിൽനിന്നു സമ്മർദമുയരുന്ന സാഹചര്യത്തിലും, രാജിക്കില്ലെന്ന സൂചനയാണ് രാഹുലിന്റെ വാക്കുകളിലുണ്ടായിരുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മോശമായി പെരുമാറിയെന്നാണ് അവന്തിക ആരോപിച്ചത്. നിയമവശം പരിശോധിച്ച ശേഷം പൊലീസിനു പരാതി നൽകുമെന്നും അവർ പറഞ്ഞിരുന്നു. 

‘‘അവന്തിക എന്റെ സുഹൃത്താണ്. എനിക്കെതിരെ പേര് പറഞ്ഞ് ആരോപണം ആദ്യം ഉന്നയിച്ചത് അവന്തികയാണ്. ഓഗസ്റ്റ് ഒന്നിന് രാത്രി അവന്തിക എന്നെ ഫോണിൽ വിളിച്ചിരുന്നു. ഒരു റിപ്പോർട്ടർ വിളിച്ചെന്നും എന്നിൽനിന്നു മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചെന്നും അവന്തിക പറഞ്ഞു. അപ്പോൾ സിപിഎം എനിക്കെതിരെ ‘വാലും തലയും ഇല്ലാത്ത’ ആരോപണങ്ങൾ ഉന്നയിക്കുന്ന സമയമായിരുന്നു. രാഹുലിനെ കുടുക്കാൻ ശ്രമമുണ്ടെന്ന് അവന്തിക പറഞ്ഞു. 

ഞാൻ അവന്തികയെ വിളിച്ചതല്ല, അവർ ഇങ്ങോട്ട് വിളിച്ചതാണ്. റിപ്പോർട്ടറുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്തെന്നു അവന്തിക എന്നോടു പറഞ്ഞു. ആ റെക്കോർഡിങ് ഞാന്‍ ചോദിച്ചു വാങ്ങി. എന്നോടൊപ്പം നിൽക്കുമോ എന്നു ചോദിച്ചപ്പോള്‍ നിൽക്കുമെന്നാണ് അവന്തിക പറഞ്ഞത്. റിപ്പോർട്ടർ വിളിക്കുന്നത് അവന്തിക എന്നെ അറിയിക്കേണ്ട കാര്യമില്ല. ആ റെക്കോർഡിങ് അവർ എനിക്ക് അയച്ചു തന്നു. ജീവനു ഭീഷണിയുണ്ടെങ്കിൽ അവർ എന്നെ വിളിച്ച് എന്തിനാണ് റെക്കോർഡിങ് അയച്ചു തരുന്നത്? പിന്നീടാണ് അവർ ആരോപണവുമായി വന്നത്. അവരെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ വലിയ തെറ്റുകാരനായാണ് ചിത്രീകരിക്കപ്പെടുന്നത്. ഏറ്റവും വലിയ കുറ്റവാളിക്കും കാര്യങ്ങൾ പറയാൻ അവകാശമുണ്ട്’’ – രാഹുൽ പറഞ്ഞു.

താൻ കാരണം പ്രവർത്തകർക്കു തലകുനിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അങ്ങനെയൊരു സാഹചര്യം ചിന്തിക്കാൻ പോലുമാവില്ല. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നത്. താൻ അക്രമം നേരിടുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ പ്രതിരോധിച്ചതിനാലാണെന്നും രാഹുൽ പറ‍ഞ്ഞു. അതേസമയം, വിവാദം ഉണ്ടാകുന്നതിനു മുൻപുള്ള ശബ്ദസന്ദേശമാണ് രാഹുൽ പുറത്തുവിട്ടതെന്ന് അവന്തിക പ്രതികരിച്ചു.

Post a Comment

0 Comments