"അസുഖമുണ്ടായിരുന്നെന്ന് മമ്മൂക്കയ്ക്കറിയാം, ഫാൻസിന് ഇഷ്ടമായില്ല"; സന്തോഷ വാർത്തയ്ക്ക് പിന്നാലെ ചർച്ച


 മമ്മൂട്ടി ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആരോ​ഗ്യപ്രശ്നം മാറി മമ്മൂട്ടി തിരിച്ച് വരുന്നു എന്നാണ് സിനിമാ രം​ഗത്തെ ന‌ടന്റെ അടുത്ത വൃത്തങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്. സ്കാനിം​ഗ് റിപ്പോർട്ടുകൾ അനുകൂലമാണെന്നാണ് നടി മാല പാർവതി ഉൾപ്പെടെയുള്ളവർ പറഞ്ഞത്. മമ്മൂട്ടിക്ക് എന്തോ ​ഗുരുതരമായ അസുഖമുണ്ടായിരുന്നെന്ന് ഇവരുടെയെല്ലാം വാക്കുകളിൽ നിന്ന് വ്യക്തമാണ്. നടന് കുടലിൽ കാൻസർ ബാധിച്ചെന്ന് നേരത്തെ വ്യാപകമായി വാർത്ത പ്രചരിച്ചിരുന്നു.

അന്ന് ഈ വാർത്ത കൊടുത്ത പല മാധ്യമങ്ങളെയും മമ്മൂട്ടി ആരാധകർ വിമർശിച്ചു. അന്ന് മമ്മൂട്ടിയു‌ടെ പിആർ ടീമും ഈ വാർത്ത നിഷേധിക്കുകയാണുണ്ടായത്. മമ്മൂട്ടി ആരോ​ഗ്യവാനാണെന്നും റമദാനുമായി ബന്ധപ്പെട്ട് ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണെന്നാണ് അന്ന് ഇവർ പറഞ്ഞത്. ചില മീഡിയകൾ മമ്മൂട്ടിക്ക് ക്യാൻസർ എന്ന് വാർത്ത കൊടുത്തപ്പോൾ ആരാധകർ കടുത്ത ഭാഷയിൽ വിമർശിച്ചു.

ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മറുനാടൻ മലയാളി ഉൾപ്പെടെയുള്ള മീഡിയകളിൽ നേരത്തെ മമ്മൂട്ടിക്ക് ക്യാൻസർ എന്ന വാർത്ത വന്നിരുന്നെന്നും എന്നാൽ ആരാധകർ ഇത് തള്ളിക്കളയുകയാണുണ്ടായതെന്നും നെറ്റിസൺസ് പറയുന്നു.

"ആര് എന്തൊക്കെ പറഞ്ഞാലും മമ്മൂക്കയ്ക്കറിയാം തനിക്ക് അസുഖമുണ്ടായിരുന്നുവെന്നും ഇപ്പോൾ സുഖപ്പെട്ടുവെന്നും. സത്യം സത്യമായിട്ട് തന്നെ പറയുമ്പോൾ ചിലർക്ക് പ്രത്യേകിച്ചും ഫാൻസുകൾക്ക് ഇഷ്ടമാവില്ല. അത് ഒരു പ്രത്യേക മാനസികാവസ്ഥയാണ്. എന്തായാലും സന്തോഷം ഇക്ക സുഖം പ്രാപിച്ച് വീണ്ടും സിനിമാലോകത്തേയ്ക്ക് വന്നതിൽ"

"യാതൊരു സംശയവും ഇല്ല മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ ബാധിച്ചിരുന്നു. അന്ന് പറഞ്ഞത് സത്യം തന്നെ ആയിരുന്നു. അസുഖം മാറി എന്നറിഞ്ഞതിൽ വളരെ സന്തോഷം. അദ്ദേഹത്തിന് ആയുരാരോഗ്യം നേരുന്നു," എന്നിങ്ങനെ കമന്റുകൾ വരുന്നുണ്ട്. 73 കാരനാണ് മമ്മൂട്ടി. തുടരെ സിനിമകൾ ചെയ്യവെയാണ് നടൻ ആരോ​ഗ്യ പ്രശ്നം കാരണം ചെറിയ ഇടവേളയെടുത്തത്. മമ്മൂട്ടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

സോഷ്യൽമീഡിയയിലൂടെ മമ്മൂട്ടിയുടെ സഹപ്രവർത്തകരായ നിരവധി സുഹൃത്തുക്കൾ മമ്മൂട്ടി തിരിച്ചെത്തുന്നതിലെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തായ നടൻ വികെ ശ്രീരാമൻ പങ്കുവെച്ച ഹൃദ്യമായ കുറിപ്പ് ശ്രദ്ധ നേടുന്നുണ്ട്.

"നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ? "ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. "കാറോ ?"ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.

അപ്പ അവൻ പോയി..''

"ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ

" എന്തിനാ?" അവസാനത്തെ ടെസ്റ്റും പാസ്സായട "ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. " നീയ്യാര് പടച്ചോനോ? "ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ"

"എന്താ മിണ്ടാത്ത്. ?"ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ. യാ ഫത്താഹ്

സർവ്വ ശക്തനായ തമ്പുരാനേ, കാത്തു കൊള്ളണേ !," വികെ ശ്രീരാമന്റെ കുറിപ്പിങ്ങനെ.

Post a Comment

0 Comments