തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള സിനിമയാണ് വെട്ടം എന്നും, ഇപ്പോഴും പ്രിയദർശൻ ചിത്രം ടിവിയിൽ വന്നാൽ അത് കണ്ടിരിക്കാറുണ്ടെന്നും ദിലീപ് മുൻപ് യെസ് 27 യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. "എത്ര ലെജൻഡ്‌സ് ഉള്ള സിനിമയാണ് അത്, വെട്ടം. എത്രയോ തവണ ഞാൻ തന്നെ കണ്ട് ഇരുന്നു ചിരിച്ചിട്ടുണ്ടെന്ന് അറിയാമോ? എത്ര ആർട്ടിസ്റ്റ്‌സ് ഉണ്ട്, ഹനീഫിക്ക (കൊച്ചിൻ ഹനീഫ) ഒക്കെ ഒരു വീഴ്ചയൊക്കെ ഇല്ലേ, മുകളിൽ നിന്ന് പത്രമൊക്കെ വായിച്ചിട്ട്, അമ്പിളി ചേട്ടൻ (ജഗതി ശ്രീകുമാർ) കൊള്ളാൻ നടക്കുന്ന ആള്, എന്തോരം കണ്ടു ചിരിച്ചെന്ന് അറിയാമോ," നടൻ പറഞ്ഞു.
"സ്ക്രിപ്റ്റിൽ ഭയങ്കര കണക്ഷൻ ഉള്ള സിനിമയാണത്. വെട്ടം പോലെ ഒരു സിനിമയുടെ ഭാഗമാവാൻ സാധിച്ചത് വലിയ ഭാഗ്യമാണ്," താരം കൂട്ടിച്ചേർത്തു. "വെട്ടം തീയറ്ററിൽ വന്ന സമയത്ത്, പ്രൊഡ്യൂസർ ഉൾപ്പെട്ട ഒരു കേസിന്റെ വിഷയത്തിൽ പെട്ടെന്ന്, രണ്ടാമത്തെ ആഴ്ച്ച തന്നെ ആ പടം എടുത്തു പോയി. ആ പടം തീയറ്ററിൽ ഓടിയതേയില്ല എന്ന് അവസ്ഥയുണ്ടായിരുന്നു. ആ കേസും വഴക്കും ആ സിനിമയെ നശിപ്പിച്ചു കളഞ്ഞു," വലിയ വിഷമത്തോടെ ദിലീപ് വെളിപ്പെടുത്തി.
നിർമ്മാതാവ് സുരേഷ് കുമാർ ഉൾപ്പെട്ട ഒരു കേസ് ആണ് വെട്ടം എന്ന സിനിമയെ തീയറ്ററുകളിൽ പ്രദർശനം തുടരാൻ അനുവദിക്കാതിരുന്നത്. എറണാകുളം ഷേണായിസ് തീയറ്റർ ഉടമ, നിർമാതാവ് തനിക്ക് 60 ലക്ഷം രൂപയോളം തരാനുണ്ടെന്ന് കാണിച്ചു ജില്ലാ കോടതിയെ സമീപിച്ചിരുന്നു. അതോടെ, വെട്ടം പ്രദർശനങ്ങൾ കോടതി സ്റ്റേ ചെയ്യുകയായിരുന്നു. മറ്റു വിതരണക്കാർ കൂടി സുരേഷ് കുമാറിന് എതിരെ തിരിഞ്ഞപ്പോൾ പല തീയറ്ററുകളിൽ നിന്നും ചിത്രം ഉടൻ തന്നെ ഒഴിവാക്കപ്പെട്ടു. വെട്ടം നിർമ്മിച്ച വകയിൽ അന്ന് നിർമാതാവിന് നഷ്ടമായത് ഏതാണ്ട് 2 കോടി രൂപയാണ്. ഒപ്പം, ദിലീപ് അടക്കമുള്ള താരങ്ങളുടെ പ്രതിഫലം പോലും സുരേഷ് കുമാറിന് കൊടുത്തു തീർക്കാൻ കഴിഞ്ഞിരുന്നില്ല.

0 Comments