ബിഹാറിൽ രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’ മുന്നേറുകയാണ്. അടിയന്തരാവസ്ഥയ്ക്കു പിന്നാലെ അധികാരത്തിൽനിന്ന് പുറത്തായതിന്റെ അഞ്ചാം മാസം ഇന്ദിര ഗാന്ധിയും ബിഹാറിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ രാഷ്ട്രീയമണ്ഡലത്തിൽനിന്നു തന്നെ ഇല്ലാതായിപ്പോകുമെന്നു പലരും കരുതിയിരുന്ന ഇന്ദിരയുടെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി ഈ യാത്ര മാറിയത് എങ്ങനെയാണ്? വായിക്കാം ഇലസ്ട്രേറ്റിവ് സ്റ്റോറി.
Indira-Gandhi
(ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ ഓൺലൈൻ)
1977 ഓഗസ്റ്റ് 11 വൈകുന്നേരം. സംസ്ഥാനം കനത്ത മഴയിൽ മുങ്ങിനിൽക്കുമ്പോഴാണ് ബിഹാർ പ്രദേശ് കോൺഗ്രസിന്റെ ആസ്ഥാനത്തെ ഫോൺ ശബ്ദിച്ചത്. ബിഹാർ പിസിസി അധ്യക്ഷൻ കേദാർ പാണ്ഡെ ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ഡൽഹിയിൽനിന്ന് ഇന്ദിരാഗാന്ധി. ബിഹാറിലേക്ക് വരുന്നു, ഒരുക്കങ്ങൾ നടത്തിക്കോളൂ എന്നതായിരുന്നു സന്ദേശം. കഴിഞ്ഞ അഞ്ചാറ് മാസങ്ങളായി രാഷ്ട്രീയ വനവാസത്തിലായിരുന്നു ഇന്ദിര. അത്ര വലുതായിരുന്നു 1977 മാർച്ചിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയം. രാജ്യത്ത് ആദ്യമായി പാർട്ടിക്ക് ഭരണം നഷ്ടമായപ്പോൾ പ്രിയപ്പെട്ട മണ്ഡലമായ റായ്ബറേലി പോലും ഇന്ദിരയെ കൈവിട്ടു. തുടർന്നുള്ള നാളുകളിൽ ഇന്ദിര മൗനത്തിലായി. ദിവസങ്ങളായുള്ള മൗനം മാസങ്ങളിലേക്ക് നീണ്ടപ്പോൾ ഇന്ദിരയുടെ കാലം കഴിഞ്ഞു എന്ന് എതിരാളികൾ വിധിയെഴുതി. പക്ഷേ പുതിയ തുടക്കത്തിനായി അവർ കാത്തിരിക്കുകയായിരുന്നു, സ്വന്തം പാർട്ടിയിലുള്ളവർ പോലും പക്ഷേ അത് മനസ്സിലാക്കിയില്ല.

0 Comments