സ്റ്റാലിന്റെ ഒന്നിനും കൊള്ളാത്ത മകൻ ഹിന്ദുവിശ്വാസം മാറാരോഗമെന്ന് പറഞ്ഞു; ഇവിടെ വന്നാൽ തടയും: രാജീവ്


 കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോ മകൻ ഉദയനിധിയോ എത്തിയാൽ തടയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്റ്റാലിന്റെ ഒന്നിനും കൊള്ളാത്ത മകൻ ഉദയനിധി ഹിന്ദു വിശ്വാസം മാറാരോഗം ആണെന്ന് പറഞ്ഞ വ്യക്തിയാണ്. ഇതെല്ലാം ഓരോ ഹിന്ദുവിൻ്റെയും മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. അവരാരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ല. ഇരുവരും കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിശ്വാസികളോട് മാപ്പ് പറയണമെന്നും എക്സിൽ കുറിച്ച പോസ്റ്റിൽ രാജീവ് പറയുന്നു.

ഉചിതമായ തീരുമാനം ഉണ്ടാകും; രാഹുലിന്റെ രാജി അഭ്യൂഹം തള്ളാതെ സണ്ണി ജോസഫ്

അയ്യപ്പ ഭക്തരെ ജയിലിൽ അടച്ച ഇടത് സർക്കാരിന്റെ കിരാത നടപടി വിശ്വാസികൾ മറന്നിട്ടില്ലെന്നും ആചാരങ്ങൾ ലംഘിക്കുവാൻ ബോധപൂർവ്വം കേരള സർക്കാർ ശ്രമം നടത്തിയെന്നും പോസ്റ്റിൽ പറയുന്നു. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിപിഐഎം സർക്കാർ അയ്യപ്പ സംഗമം ആഘോഷിക്കുന്നത് ഒരു നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിൻ്റെ ഭാഗവുമാണ്. ഈ വിഷയത്തിൽ തങ്ങളുടെ ശക്തിയെ കുറച്ചുകാണരുത്.

ഒരു ഇന്ത്യക്കാരൻ്റെയും വിശ്വാസത്തെ അപമാനിക്കാൻ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ടാണ് കഴിഞ്ഞദിവസം ദേവസ്വം മന്ത്രി വി എൻ വാസവൻ ക്ഷണിച്ചത്. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പാ തീരത്ത് അയ്യപ്പ സംഗമം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ മുഖ്യാതിഥിയായിട്ടാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിച്ചിരിക്കുന്നത്.

Post a Comment

0 Comments