‘ആൺസുഹൃത്ത് മതം മാറാൻ നിർബന്ധിച്ചു, വീട്ടിൽ പൂട്ടിയിട്ട് മർദിച്ചു’; ടിടിഐ വിദ്യാർഥി വീട്ടിൽ മരിച്ച നിലയിൽ


 കോതമംഗലം∙ മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്കാരം നടത്തി. സഹോദരൻ: ബേസിൽ.

ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. അതേസമയം, കോളജ് കാലത്ത് ഇരുവരുംതമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോൾ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരൻ പറഞ്ഞു. 

‘‘മതംമാറാൻ അവൾ തയാറായിരുന്നു. അച്ഛൻ മരിച്ചിട്ട് 3 മാസമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങൾ പറഞ്ഞു. പിന്നെ ഇവനെ അനാശാസ്യത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം ലോഡ്ജിൽനിന്നു പിടിച്ചിരുന്നു. ഇതറിഞ്ഞതോടെ ഇനി മതം മാറാനില്ലെന്നും പക്ഷേ, ഇഷ്ടമാണെന്നും അവൾ പറഞ്ഞു. ഇനി റജിസ്റ്റർ മാര്യേജ് ചെയ്താൽ മതിയെന്നാണ് അവൾ പറഞ്ഞത്. കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ അവളെ ആലുവയിൽ റജിസ്റ്റർ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് അവൻ കൂട്ടിക്കൊണ്ടുപോയത്. 

അവന്റെ വീട്ടിൽക്കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചു. മതംമാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണെന്നു പറഞ്ഞായിരുന്നു മർദനം. പൊന്നാനിയിൽ ചെന്ന് രണ്ടുമാസം കഴിഞ്ഞേ റജിസ്റ്റർ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും ഇവൻ പറഞ്ഞു. ഇവന്റെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സോനയുടെ മരണശേഷം റമീസും മറ്റുള്ളവരും ബന്ധപ്പെട്ടിട്ടില്ല. 

സോന ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ഈ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. അവർ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകൾക്ക് ഭ്രാന്താണ് അവൾ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ജോലിസ്ഥലത്തുനിന്ന് അമ്മ ഓട്ടോയിൽ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു’’ – ബേസിൽ പറഞ്ഞു.


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Post a Comment

0 Comments