പാലക്കാട്∙ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സാപ് ഗ്രൂപ്പില്‍ രൂക്ഷ വിമര്‍ശനം. രാഹുല്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം സംഘടനയില്‍ ചര്‍ച്ച ചെയ്യണമെന്ന് വാട്സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ വനിതാ നേതാവ് ആവശ്യപ്പെട്ടു. പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതേ ചിരിച്ചു തള്ളാനാകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറി നില്‍ക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു.
‘‘യുവ നേതാവിനെക്കുറിച്ചുള്ള പരാതി മറ്റുള്ള നേതാക്കളോട് പറഞ്ഞു, എന്നിട്ടു പരിഹാരമുണ്ടായില്ല, അയാൾ പിന്നീട് വലിയ വലിയ പോസ്റ്റുകളിലേക്ക് എത്തി. അപ്പോൾ ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുകയാണ്, രാഹുൽ മാങ്കൂട്ടത്തിലാണോ? നോ കമന്റ്സ് എന്നാണ് അവളുടെ ഉത്തരം. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്ക് അപ്പുറത്തേയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ വ്യക്തിയുടെ പേര് ഈ ആരോപണവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചത് ആര്?
ബഹുമാനപ്പെട്ട പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷൻ എന്നൊരു സ്ഥാനത്തിരിക്കുമ്പോൾ സ്വാഭാവികമായും താങ്കളുടെ പേര് വലിച്ചിഴച്ചത് ആരാണോ അവർക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചിട്ടില്ല. ഈ വിഷയുമായി ബന്ധപ്പെട്ട ആ പെണ്‍കുട്ടിക്കെതിരെ താങ്കൾ കേസ് കൊടുക്കണം. സത്യം സമൂഹത്തിന് അറിയണമല്ലോ. ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ കൃത്യമായി ഇതിനൊരു മറുപടി കൊടുക്കണം. നിയമപരമായി പോകണം’’– വനിതാ നേതാവ് വാട്‌സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.

0 Comments