നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ശേഷമാണ് നടൻ ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് പറയുകയാണിപ്പോൾ നടൻ ദേവൻ. മമ്മൂട്ടിയുടെ വീട്ടിൽ അന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തെക്കുറിച്ചും ദേവൻ സംസാരിച്ചു. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവൻ.
അന്നത്തെ തീരുമാനത്തോട് എനിക്ക് യോജിപ്പില്ല. സസ്പെന്റ് ചെയ്യണമെന്നാണ് ഞാൻ പറഞ്ഞത്. അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കണം. പക്ഷെ കേട്ടില്ല. പക്ഷെ അന്ന് ഭയങ്കരമായ സമ്മർദ്ദം ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികൾ അന്ന് മമ്മൂട്ടിയുടെ വീടിന് മുന്നിൽ സമരം ചെയ്തു. മമ്മൂട്ടിയുടെ ഗേറ്റിന് മുകളിൽ റീത്ത് വെക്കാൻ പല പാർട്ടികളും വന്നു. അത് നമുക്കൊക്കെ വളരെ ഫീലിംഗ് ആയിപ്പോയി. അമ്മയുടെ മീറ്റിംഗ് മമ്മൂക്കയുടെ വീട്ടിൽ നടക്കുന്ന സമയത്ത് വലിയ പ്രശ്നമായിരുന്നു.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ യൂത്ത് മൂവ്മെന്റുകളും വന്ന് ഭയങ്കര ബഹളം. ആർട്ടിസ്റ്റുകൾ വളരെ സോഫ്റ്റും സെൻസിറ്റീവുമാണ്. ഞാൻ കാണുന്നുണ്ട്. മോഹൻലാലും മമ്മൂട്ടിയുമുണ്ട്. അവരുടെ മുഖം കണ്ടപ്പോൾ എനിക്ക് വിഷമം തോന്നി. നിസഹായമായി. സസ്പെന്റ് ചെയ്താൽ പോരെ എന്ന് മമ്മൂട്ടിയും മോഹൻലാലും ചോദിക്കുന്നുണ്ട്. പക്ഷെ പറ്റില്ല, ഇപ്പോൾ തന്നെ ആക്ഷൻ എടുക്കണമെന്ന് ചിലർ പറഞ്ഞു. ആ സമ്മർദ്ദത്തിന്റെ ഫലമായാണ് ദിലീപിനെ പുറത്താക്കിയത്. ദിലീപ് അത് ലീഗലി നേരിട്ടിരുന്നെങ്കിൽ അമ്മ സംഘടന വലിയ പ്രശ്നത്തിലേക്ക് പോകുമായിരുന്നു. ദിലീപതിന് പോയില്ല. അത് അമ്മയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു, ദേവൻ പറഞ്ഞതിങ്ങനെ.

0 Comments